കാട്ടാക്കട: കാട്ടാക്കടയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ ടയർ വേർപെട്ട് അപകടം. സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ വൈകുന്നേരം നാലരയോടെ കാട്ടാക്കട-വിളപ്പിൽശാല റോഡിൽ പഴയ സർക്കിൾ ഓഫീസിനു സമീപത്തെ കൊടും വളവിലായിരു ന്നു അപകടം. കാട്ടാക്കട കിള്ളിസ്വദേശി ഷമീറാണു സ്കൂട്ടർ ഓടിച്ചിരുന്നത്. ജംഗ്ഷനിലെ പ്രധാന റോഡിൽ കൂടുതൽ തിരക്കായതിനാൽ എളുപ്പവഴിക്കു പോകാനായി ഷമീർ ഈ വഴി തെരഞ്ഞെടുക്കുകയാ യിരുന്നു.
അതേസമയം ടയർ വേർപെട്ട് തെറിക്കുന്ന സമയം മറ്റു കാൽനട യാത്രക്കാരോ വാഹനങ്ങളോ വരാതിരുന്നതും സ്കൂട്ടറിന്റെ വേഗത വളരെ കുറവായിരുന്നതും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി. ടയറിലെ വാതകം പെട്ടെന്നു കുറഞ്ഞതിനാൽ നിയന്ത്രണം തെറ്റുന്നതു പോലെ യാണ് ഷമീറിനു തോന്നിയത്. പെട്ടെന്നാണ് സ്കൂട്ടർ ഉലഞ്ഞു നിയന്ത്രണംതെറ്റിയത്. പിന്നെ വശത്തുകൂടി ടയർ ഉരുണ്ടു പോകുന്നതാണു ഷബീർ കാണുന്നത്. ഇതോടെ ഭയന്ന ഷമീർ വാഹനം നിർത്തുകയായിരുന്നു.
കൃത്യമായി സർവീസ് ചെയാറുള്ള വാഹനമാണ് ഇതൊന്നും സർവീസ് സെന്ററിലെ അപാകതയാകാം ഇത്തരത്തിൽ ടയർ വേർപെട്ട് തെറിക്കാനുള്ള കാരണമെന്നും ഷബീർ പറയുന്നു.
ഘടിപ്പിക്കുന്ന ഭാഗത്തിന്റെ ഉള്ളിൽനിന്നാണ് ടയർ വേർപെട്ട് മാറിയിരിക്കുന്നത്. വിവരം ഉടൻ തന്നെ അധികൃതരെ അറിയിച്ചു.വൈകുന്നേരത്തോടെ വാഹനം സർവീസ് സെന്ററിലേക്ക് മാറ്റി.